നിറങ്ങളുടെ രാഷ്ട്രീയം…

നിറങ്ങളുടെ രാഷ്ട്രീയം…

മഴവി­ല്ലിന് ഏഴ് നി­റങ്ങളാ­ണ്. ഇതി­ലെ­ ഓരോ­ നി­റവും നമ്മളിൽ നി­റയ്ക്കു­ന്നത് വ്യത്യസ്തമാ­യ വി­കാ­രങ്ങളാ­ണ്. ആ ഏഴ് നിറങ്ങൾക്ക് പുറമേ പിന്നെയും എത്രയോ നിറങ്ങളുണ്ട്. ആകാ­ശത്തി­ന്റെ­ അനന്തതയി­ലേ­യ്ക്ക് നോ­ക്കി­യാൽ നീ­ലനി­റത്തിന് പു­റമേ വ്യത്യസ്തകരമാ­യ നി­റചാ­ർ­ത്തു­കൾ പരക്കു­ന്നത് കാ­ണാം. കടലി­ന്റെ­ ആഴങ്ങളി­ലേ­യ്ക്ക് പോ­യി­ട്ടു­ള്ളവർ പറയു­ന്നത് ഭൂ­മി­യിൽ കാ­ണാ­ത്ത നി­റങ്ങൾ അവി­ടെ­ ഒളി­ഞ്ഞി­രി­ക്കു­ന്നു­ എന്നാ­ണ്. ചു­റ്റു­മു­ള്ള പൂ­ക്കൾ­ക്കും, പൂമ്പാറ്റകൾക്കും , പക്ഷി­കൾ­ക്കും, മരങ്ങൾ­ക്കു­മൊ­ക്കെ­ എന്തെ­ന്ത് നി­റങ്ങളാണ് ഉള്ളത്. നി­റങ്ങൾ­ക്ക് ആത്മാവ് പോ­ലു­മു­ണ്ട്. ആ ആത്മാ­വി­നെ­ മനസി­ലാ­ക്കു­ന്നവരാണ് നി­റങ്ങളു­മാ­യി­ സംവദി­ക്കു­ന്നവർ. ചി­ത്രം വരയ്ക്കു­ന്നവർ മു­തൽ മനോ­ഹരമാ­യ വർ­ണ്ണങ്ങളിൽ ഉടയാ­ടകൾ തയ്ക്കു­ന്നവർ വരെ­ ആ ഗണത്തിൽ പെ­ടു­ന്നു­. ചി­ല നി­റങ്ങൾ­ക്ക് തീ­ഷ്ണത കൂ­ടു­തലാ­ണെ­ങ്കിൽ ചി­ലത് മങ്ങി­യി­രി­ക്കും. ചി­ലത് മറ്റു­ നി­റങ്ങളോട് കൂ­ടി­ ചേ­രു­ന്നതാ­ണെ­ങ്കിൽ ചി­ലതി­നെ­ തനി­യെ­ മാ­ത്രമേ­ തി­രി­ച്ചറി­യാ­നാ­കൂ­. ചി­ല നി­റങ്ങൾ കഥകൾ പറയും, ചി­ലത് കവി­തകൾ ചൊ­ല്ലും, ചി­ലത് പാ­ട്ടു­കൾ പാ­ടും. ചി­ലത് ഒന്നും മി­ണ്ടാ­തെ­ ഒരു­ മൂ­ലയിൽ ഒതു­ങ്ങി­കൂ­ടും.

ജനനം മു­തൽ നി­റങ്ങളെ­ ഇന്ന് മനു­ഷ്യൻ വി­ഭജി­ക്കു­ന്നു­ണ്ട്. ആൺ­കു­ഞ്ഞാ­ണെ­ങ്കിൽ നീ­ല നി­റമു­ള്ള വസ്ത്രങ്ങളും, പെ­ൺ­കു­ഞ്ഞാ­ണെ­ങ്കിൽ പി­ങ്ക് നി­റമു­ള്ള ഉടുപ്പും നൽ­കി­ ഡെലിവറി മുറികളിൽ തന്നെ ഈ വി­വേ­ചനം ആരംഭി­ക്കു­ന്നു­. കു­റച്ചു­ കൂ­ടി­ മു­തി­ർ­ന്നാൽ ശരീ­രത്തി­ന്റെ­ നി­റം ഒരു­ പ്രശ്നമാ­യി­ തു­ടങ്ങും. കറു­ത്തി­ട്ടാ­ണെ­ങ്കിൽ വെ­ളു­ത്തവനോട് ഒരി­ത്. അല്ലെ­ങ്കിൽ മറി­ച്ചും. കറു­ത്തവനാ­ണെ­ങ്കിൽ കറുമ്പൻ, വെ­ളു­ത്തവനാ­ണെ­ങ്കിൽ സാ­യി­പ്പ്. ഒരു­ പ്രാ­യം കഴി­യു­യുമ്പോൾ ശരീ­രത്തോ­ടൊ­പ്പം മനസും നി­റംമാ­റി­ തു­ടങ്ങു­ന്നു­. മനസി­ന്റെ­ വേ­വലാ­തി­ മാ­റ്റാൻ ഇഷ്ടദൈ­വത്തി­ന്റെ­ അരി­കിൽ എത്തു­മ്പോൾ അവി­ടെ­യും കാ­ണും നി­രവധി­ നി­റവ്യത്യാ­സങ്ങൾ. പച്ചയും, കാ­വി­യും, കറു­പ്പും, വെ­ളു­പ്പും, നീ­ലയും, മഞ്ഞയു­മൊ­ക്കെ­ വ്യത്യസ്ത ദൈ­വദാ­സമാർ സ്വന്തമാ­ക്കി­ വെ­ച്ചതാ­യി­ അപ്പോൾ മനസി­ലാ­കും. കാ­വി­ നി­റമു­ള്ള മു­ണ്ട് ധരി­ച്ചാൽ, നെ­റ്റി­യിൽ കുങ്കു­മത്തി­ന്റെ­ ഇളംചു­കപ്പ് പടർ­ന്നാൽ, നി­സ്കാ­ര തഴമ്പിന്റെ­ കറു­പ്പ് കണ്ടാൽ, മറ്റു­ള്ളവർ­ക്ക് നമ്മൾ ഏതെ­ങ്കി­ലും ഒരു­ വി­ഭാ­ഗത്തി­ന്റെ­ ആൾ മാ­ത്രമാ­യി­ ചു­രു­ങ്ങു­ന്നു­വെ­ന്നും മനസി­ലാ­ക്കി­ തു­ടങ്ങും­. ഇതിൽ നി­ന്നൊ­ക്കെ­ രക്ഷപ്പെ­ട്ട് വെ­റും ഒരു­ മനു­ഷ്യനാ­യി­ മാ­റാൻ ശ്രമി­ച്ചാൽ നമ്മെ­ തേ­ടി­ വരു­ന്നത് എണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത ആദർ­ശങ്ങളു­ടെ­യും, അഭി­പ്രാ­യങ്ങളു­ടെ­യും നി­രവധി­ നി­റവ്യത്യാ­സങ്ങൾ ആയി­രി­ക്കും. അവി­ടെ­ കൈ­യിൽ പി­ടി­ക്കു­ന്ന, ചിലപ്പോൾ വെ­ച്ചു­തരു­ന്ന പലവർണത്തിലുള്ള കൊ­ടി­കളാണ് പ്രശ്നം. ഒരു കൊടിക്കുമൊപ്പം നിന്നില്ലെങ്കിൽ നി­ങ്ങളെ­ അവർ ബഹി­ഷ്കരി­ക്കും. ഒടു­വിൽ നി­ങ്ങളെ­ നി­റമി­ല്ലാ­ത്തവനാ­ക്കി­ മാ­റ്റും.

നിറവുമായി ബന്ധപ്പെട്ട് ഒരു ​ഗുണപാഠകഥ കൂ­ടി­ ഓർ­മ്മി­പ്പി­ക്കാം. നീ­ലകു­റു­ക്കന്റെ­ കഥ. കാ­ട്ടി­ലെ­ കൗ­ശലക്കാ­രനാ­യി­രു­ന്ന ഒരു­ കു­റു­ക്കൻ അബദ്ധത്തിൽ ഒരു­ അലക്കു­കാ­രന്റെ­ വീ­ട്ടിൽ ചെ­ന്നെ­ത്തു­കയും, അവി­ടെ­ തു­ണി­യിൽ മു­ക്കാൻ നീ­ലം കലക്കി­ വച്ചി­രു­ന്ന പാ­ത്രത്തിൽ വീ­ണു­പോ­വു­കയും ചെ­യ്തു­. നീ­ലത്തിൽ വീ­ണ അവന്റെ­ നി­റം അങ്ങി­നെ­ നീ­ലയാ­യി­ മാ­റി­. ഇത്തരത്തിൽ നീ­ല നി­റമു­ള്ള മൃ­ഗങ്ങളെ­ കണ്ടി­ട്ടി­ല്ലാ­ത്ത കാ­ട്ടി­ലെ­ മറ്റു­ മൃ­ഗങ്ങൾ കു­റു­ക്കനെ­ കണ്ട് ഭയപ്പെ­ട്ട് അവനെ­ അവരു­ടെ­ രാ­ജാ­വാ­ക്കി­. തന്റെ­ വർ­ഗ്ഗത്തിൽപ്പെ­ട്ട മറ്റു കു­റു­ക്കന്മാർ ഈ കാ­ട്ടിൽ കഴി­യു­ന്നത് തന്റെ­ നി­ല എപ്പോ­ഴെ­ങ്കി­ലും പരു­ങ്ങലി­ലാ­ക്കു­മെ­ന്ന് തോ­ന്നി­യ നീ­ല കു­റു­ക്കൻ അവരെ­ അവി­ടെ­ നി­ന്നും പു­റത്താ­ക്കി­ ഭരണം തു­ടങ്ങി­. സാ­ഹചര്യങ്ങൾ പരമാ­വധി­ മു­തലെ­ടു­ത്ത നീലകു­റക്കൻ ക്രമേ­ണ അധി­കാ­രം തലയ്ക്ക് പി­ടി­ച്ചു­. അതോ­ടെ­ അവൻ ക്രൂ­രനാ­യി­ മാ­റി­. അങ്ങനെ­യി­രി­ക്കെ­ ഒരു­ ദി­വസം കാ­ട്ടിൽ നടന്ന ഒരു­ ആഘോ­ഷം കഴി­ഞ്ഞ്, നീ­ലകു­റു­ക്കൻ രാ­ജാവ് വി­ശ്രമി­ക്കു­ന്ന നേ­രത്ത് തങ്ങൾ ആഘോ­ഷത്തിൽ പങ്കെ­ടു­പ്പി­ക്കാ­തി­രു­ന്നതിൽ നി­രാ­ശരാ­യ കു­റു­ക്കന്മാർ കാ­ടി­നു­ പു­റത്ത് കൂ­ട്ടം കൂ­ടി­ നി­ന്ന് ഓരി­യി­ട്ട് തങ്ങളു­ടെ­ പ്രതി­ഷേ­ധമറി­യി­ച്ചു­. അരമനയിൽ പാ­തി­ മയക്കത്തി­ലാ­യി­രു­ന്ന നീ­ലകു­റു­ക്കൻ വളരെ­ നാ­ളുകൾ­ കഴിഞ്ഞ് കേ­‌ട്ട ആ ഓരി­യി­ടലിൽ സ്വയം മറന്നു­. അവൻ ഒന്നും ചി­ന്തി­ക്കാ­തെ­ തി­രി­കെ­ ഓരി­യി­ട്ടു­. ഇത് വെ­റും കു­റു­ക്കനാ­ണെ­ന്ന് മനസി­ലാ­ക്കി­യ മറ്റു­ മൃ­ഗങ്ങൾ എല്ലാ­വരും കൂ­ടി­ അവനെ­ വളഞ്ഞി­ട്ട് പൊ­തി­രെ­ തല്ലി­ കാ­ട്ടിൽ നി­ന്നും ഓടി­ച്ചു­.

ഓർമ്മിപ്പിച്ചു എന്നു മാത്രം..