ജീവിതത്തിൽ പല തരം യാത്രകൾ നടത്തുന്നവരാണ് നാം. ഇന്ന് കൈവശമുള്ള ജീവിതത്തെ കൈപിടിച്ച് നടത്തികൊണ്ടു പോകാൻ, കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവിതത്തെ കൂടുതൽ പഠിക്കാൻ, ആ ജീവിതത്തിൽ നിന്ന് ആരുമറിയാത ഒന്ന് ഒളിച്ചൊടാൻ, ചിലപ്പൊൾ ജീവിതം തന്നെ ഇല്ലാതാക്കാൻ ഒക്കെ ഇത്തരം യാത്രകളെ നാം ആശ്രയിക്കുന്നു. ആ യാത്രകളിലാണ് നമ്മൾ നമ്മുടെ വലിപ്പചെറുപ്പത്തെ കുറിച്ചൊക്കെ തിരിച്ചറിയുന്നത്. “അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോകഗോളം തിരിയുന്ന മാർഗ്ഗേ, അതിങ്കിലെങ്ങാണ്ടെൊരിരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്ത് കണ്ടേൻ” എന്ന കവിവാക്യത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതും ഈ യാത്രകളിൽ എവിടെയൊ ആയിരിക്കാം.
അക്ഷമ കാരണം ഉണ്ടാക്കുന്ന ധൃതിപ്പെടൽ യാത്രകളുടെ വഴികൾ തെറ്റിക്കുന്നതിന്റെ ഒരു കാരണമാണ്.അപാരമായ സാദ്ധ്യതകളുടെ ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഓർക്കാതെയാണ് ഈ ധൃതിപ്പെടൽ. ലക്ഷ്യം പോലും മാറി പോകാൻ ഇത് വഴി വെക്കുന്നു. ഇത്തരം യാത്രകളിൽ ചിലർ എന്നും പുതിയ സാദ്ധ്യതകളെ അന്വേഷിച്ച് പോകുന്നവരായി മാത്രം ചുരുങ്ങുമ്പോൾ ചിലർ സാധ്യതകളെ പുനർനിർണയിച്ച് അത് അവരുടേതാക്കി മാറ്റുന്നു എന്നു മാത്രം. ജീവിതമെന്ന വലിയ യാത്രയിൽ ആയുസിന്റെ ഓരോ ഘട്ടത്തിലും നമ്മളെല്ലാവരും മരിക്കുന്നുണ്ട്. പക്ഷെ അറിയാറില്ല എന്ന് മാത്രം. പല്ലില്ലാത്ത മോണ കാട്ടി ചുറ്റുമുള്ളവരെ ചിരിച്ചിരുന്ന അവസ്ഥയിൽ നിന്ന് പുസ്തക സഞ്ചിയുമെടുത്ത് വിദ്യാലയത്തിലേയ്ക്ക് പോകുന്ന ഒരാളായി കാലം നമ്മെ മാറ്റിയിട്ടുണ്ട്. അവിടെ നിന്ന് കൗമാരത്തിലയ്ക്കും, യൗവനത്തിലയ്ക്കും, മധ്യവയസിലയ്ക്കും, വാർദ്ധക്യത്തിലയ്ക്കും കടന്നു കയറുമ്പോൾ ഒരു കുപ്പായം മാറ്റി ഇടാറുള്ളത് പോലെ മാത്രമേ അതിനെ നോക്കി കാണേണ്ടതുള്ളൂ. ഈ യാത്രക്കിടയിൽ ഒരിക്കലും വിട്ടുപോകില്ലെന്ന് കരുതിയ പലരും നമ്മടെ കൺമുമ്പിൽ വരാതെയാവുകയും, ഒരിക്കലും കണ്ടുമുട്ടാൻ യാതൊരു സാദ്ധ്യതയുമില്ലാത്തവർ ജീവിതത്തിന്റെ ചെറിയ കാലയളവിൽ ഏറ്റവും പ്രിയപ്പെട്ടവരായി മാറുകയും ചെയ്യുന്നു.
പ്രിയപ്പെട്ട മുഖങ്ങൾ യാത്ര പോലും പറയാതെ ഭൂമിയിൽ നിന്ന് തന്നെ വിടവാങ്ങി പിരിഞ്ഞു പോകുമ്പോൾ അവർ ഇല്ലാത്ത ഈ ഇടം എത്ര മാത്രം ശൂന്യമായിരിക്കുമെന്ന് നാം ഭയപ്പെടാറുണ്ട്. സത്യത്തിൽ അങ്ങിനെ ഒന്നും സംഭവിക്കുന്നില്ല. ആരില്ലെങ്കിലും രാവിലെയാകുമ്പോൾ സൂര്യൻ ഉദിക്കുകയും, വൈകുന്നേരം അസ്തമിക്കുകയും ചെയ്യുന്നു. മഴ പെയ്യുന്നു, കാറ്റ് വീശുന്നു, വെയിൽ പരക്കുന്നു. ഓണം വരുന്നു, വിഷു വരുന്നു, ക്രിസ്തുമസ്സും പെരുന്നാളും വരുന്നു. ഒന്നും മാറുന്നില്ല. നഷ്ടമായത്, ആകുന്നത് ആയുസിന്റെ കണക്ക് പുസ്തകത്തിലെ താളുകൾ മാത്രമാകുന്നു.!