ജീവിതത്തിൽ എപ്പോഴെങ്കിലുമൊന്ന് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേർ എല്ലാവരുടെയും മനസിലുണ്ടാകാം. അതിൽ ചിലർ നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ച് മരിച്ചവർ, ചിലർ നമ്മൾ ജീവിക്കുന്ന അതേ കാലത്ത് ഭൂമിയുടെ മറ്റേതങ്കിലും ഭാഗത്ത് ജീവിച്ചു കൊണ്ടിരിക്കുന്നവർ. ചിലർ നമ്മുടെ പ്രാർത്ഥനാമുറിയിലെ ചിത്രങ്ങൾ. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ കുറിച്ച് ഇങ്ങിനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ പൊലും വിശ്വസിക്കാത്ത ഒരു കാലം വരുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ഓർക്കാം. ഇങ്ങിനെ നമുക്ക് മുമ്പെയും, നമുക്കൊപ്പം ഇനി നമുക്ക് ശേഷവും ഈ ലോകത്ത് നടന്ന് നീങ്ങേണ്ടവർ എണ്ണമറ്റതാണ്. നമ്മളും ഓർമ്മകളിലേയ്ക്കുള്ള പാതയിലാണെന്ന് തിരിച്ചറിയാതെ പോകുമ്പോഴാണ് ജീവിതം അസംബന്ധ നാടകമായി മാറി പോകുന്നത്. ജീവിതം എത്രയോ ലളിതം, നമ്മളാണ് അതിനെ ദുർഘടമാക്കുന്നതെന്ന കൺഫ്യൂഷസിന്റെ വരികളും ഈ ചിന്തയ്ക്കൊപ്പം പ്രസക്തം.
ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ നട്ടം തിരിയുമ്പോൾ നമ്മിൽ പലർക്കും പലപ്പോഴും പ്രായമായ മാതാപിതാക്കളെ ശ്രദ്ധിക്കാനോ പരിചരിക്കാനോ സാധിച്ചെന്ന് വരില്ല.ജീവനേൊടെ അവർ ഉണ്ടായിരുന്നപ്പോൾ പരസ്പരം കാണാനോ, അവരെ കേൾക്കാനോ മറന്നു പോകുന്ന മക്കൾ അവർ ഇല്ലാതാകുമ്പോൾ ഉടനെ ഒരു ഫോട്ടോയുണ്ടാക്കി അതിന്മേൽ ഒരു മാല ചാർത്തും. ഇങ്ങിനെ നിരവധി യാഥാർത്ഥ്യങ്ങളുണ്ടെങ്കിലും പലതും ഓർക്കാൻ തന്നെ വലിയ രസമില്ലാത്തത് കൊണ്ട് ഓർക്കുന്നില്ലെന്ന് മാത്രം. കുറച്ച് കാലം കഴിഞ്ഞാൽ നമ്മെ പറ്റിയും ഓർക്കാൻ ആരുമുണ്ടാകില്ലെന്നതും പകൽ പോലെ സത്യമാണ്. ഇന്ന് നമ്മൾ ജീവനെക്കാൾ വില കൊടുക്കുന്ന മക്കളുടെ മക്കൾക്ക് പോലും ആ കാലത്ത് നമ്മുടെ പേര് പോലും ഓർമ്മ കാണില്ല. സംശയമുണ്ടെങ്കിൽ സ്വന്തം പിതാമഹൻമാരെ കുറിച്ച് ഓർത്തുനോക്കൂ. മിക്കവർക്കും ആ പേര് ഓർമ്മയുണ്ടാകില്ല. അവരും അവരുടെ ജീവിതകാലത്ത് തനിക്ക് ചുറ്റുമാണ് ഈ ലോകം കറങ്ങുന്നത് എന്നെൊക്കെ ചിന്തിച്ചു കൂട്ടിയിരിക്കാം.
പക്ഷെ കാലം അവരെയും വിഴുങ്ങി കളഞ്ഞു. അതുകൊണ്ട് തന്നെയാണ് വിവേകമുള്ളവർ പറയുന്നത് ജീവിക്കുമ്പോൾ പ്രിയപ്പെട്ടവരെയും, അല്ലാത്തവരെയുമെൊക്കെ വല്ലാതെ സ്നേഹിക്കുക. കാരണം എല്ലാവരും, എപ്പോഴും, നമ്മുടെ കൂടെയോ, നമ്മൾ അവരുടെ കൂടെയോ ഉണ്ടാകില്ലെന്ന് മനസിലാക്കുക. ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ തിരിച്ചറിവ് മാത്രമാണ് ജീവിതം…